പേജുകള്‍‌

Thursday 14 July, 2011

വെള്ളിയാങ്കല്ലും തൃത്താലയും ടൂറിസംമേഖലയിലേക്ക്

തൃത്താല: പറയിപെറ്റ പന്തിരുകുലത്തിന്റെ പെരുമയുള്ള വെള്ളിയാങ്കല്ലും തൃത്താലയും ടൂറിസം ഭൂപടത്തില്‍ സ്ഥാനംനേടുന്നു. 45 ലക്ഷംരൂപ മുടക്കി സംസ്ഥാനസര്‍ക്കാരാണ് തൃത്താലയെ കേന്ദ്രീകരിച്ച് ടൂറിസംപദ്ധതിക്ക് രൂപംനല്‍കിയത്. 52 ലക്ഷംരൂപ എസ്റ്റിമേറ്റുള്ള പദ്ധതിക്ക് 45 ലക്ഷത്തിന്റെ ഭരണാനുമതിയാണ് ലഭിച്ചത്. നിര്‍മാണഉദ്ഘാടനം 25ന് നടക്കും. പന്തിരുകുലത്തിലെ വരരുചിയുടെ 12 മക്കളുടെ ചരിത്രത്തിനുകൂടി പ്രാധാന്യംകൊടുത്ത് ടൂറിസംപദ്ധതിയെ വികസിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. വി.ടി. ബല്‍റാം അറിയിച്ചു.

25ന് രാവിലെ 11ന് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനംചെയ്യുമെന്നും എം.എല്‍.എ. അറിയിച്ചു.

ചരിത്രപ്രാധാന്യമുള്ള പത്തിലേറെ സ്ഥലങ്ങളെ ടൂറിസം പദ്ധതിയുമായി കൂട്ടിയിണക്കാനും പരിപാടിയുണ്ട്. ഇതില്‍ തൃത്താലശിവക്ഷേത്രം, യജ്ഞേശ്വരംക്ഷേത്രം, പാക്കനാര്‍ കാഞ്ഞിരം, വേമഞ്ചേരിമന, പന്നിയൂര്‍ക്ഷേത്രം, പൂവിലാശ്ശേരിക്ഷേത്രം, കൊടിക്കുന്ന്‌ക്ഷേത്രം, രായിരനല്ലൂര്‍ മല, ഭ്രാന്താചലം തുടങ്ങിയവയും ചരിത്രപ്രാധാന്യമുള്ള മറ്റുസ്ഥലങ്ങളും ഉള്‍പ്പെടും.

ആദ്യഘട്ടമെന്നനിലയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഭാഗത്തെ കാഴ്ച കാണാനെത്തുന്നവര്‍ക്കായി 9,55,200 രൂപ ചെലവില്‍ ലഘുഭക്ഷണശാലയും ടോയ്‌ലറ്റുകളും നിര്‍മിക്കും. വെയിലും മഴയുമേല്‍ക്കാതെ വിശ്രമസ്ഥലത്ത് ഇരിപ്പിടം നിര്‍മിക്കാനായി 5,40,000 രൂപയും തുറസ്സായസ്ഥലങ്ങളില്‍ ഇരിപ്പിടങ്ങളൊരുക്കാന്‍ 2,80,000 രൂപയും നീക്കിവെക്കും. നടപ്പാതകള്‍ക്ക് 6,30,000 രൂപയും വകയിരുത്തും. പുഴയിലേക്കുള്ള പടവുകള്‍ക്കും പൂന്തോട്ടത്തിനും തുക അനുവദിക്കും. തെരുവുവിളക്കുകളും മറ്റും സ്ഥാപിക്കാനായി 8 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

6,50,000 രൂപ വകയിരുത്തിയ ബോട്ടുജെട്ടിക്ക് തത്കാലം അനുമതിയുണ്ടാവില്ല. പക്ഷേ, വൈകാതെ ഇതിനുള്ള സൗകര്യങ്ങളൊരുക്കും. റഗുലേറ്ററിനകത്ത് പ്രവര്‍ത്തിക്കുന്ന പാവറട്ടി കുടിവെള്ളപദ്ധതി, ഗുരുവായൂര്‍ ശുദ്ധജലപദ്ധതി എന്നിവയെക്കൂടി പരിഗണിക്കേണ്ടതിനാല്‍ മോട്ടോര്‍ബോട്ട് സര്‍വീസിന് തത്കാലം സാധിക്കില്ലെന്ന് സ്ഥലപരിശോധനനടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മത്സ്യബന്ധനത്തിനും കൂടുതല്‍ സാധ്യതയുള്ളതാണ് പദ്ധതി.

No comments:

Post a Comment